Sunday, May 20, 2012

Ente Paalkavadi

"നിക്ക് അവിടെ  നഷ്ടപെട്ടത് ആഗ്രഹായണ സന്ധ്യളായിരുന്നു  . ചുടലമരത്തിന്‍റെ വേരും ചാരി  ഇവിടെ  ഞാന്‍ ഇരിക്കുന്നു, ഇനിഎന്നാണ്...?"


വിളര്‍ത്ത  വരികളില്‍ സുഹൃത്ത്‌ വേദനകള്‍   അഴിച്ചിട്ടു കോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു,


   മങ്ങിയ സന്ധ്യയില്‍ കടല്‍പ്പാലത്തിനു താഴെ പാറക്കെട്ടിലിരുന്നു നുരച്ചാര്‍ത്തു നോക്കി  ചിരിച്ച കലോപാസകനായ സുഹൃത്ത്‌ ആള്‍കൂട്ടത്തില്‍ നഷ്ടപ്പെട്ട് പരിഭ്രമിക്കുകയായിരുന്നു.


ഞാന്‍ ഓര്‍മ്മിക്കുന്നു : എഴുപതുകളിലെ സായാന്ഹങ്ങള്‍ - ആശയങ്ങള്‍, ആവേശങ്ങള്‍ ...കമു, സാര്‍ത്ര്, മാര്‍ക്സ്, എലിയറ്റ് ...ചിതറിയ ചിന്തകള്‍; അന്തരീക്ഷത്തില്‍  പുകച്ചുരുളുകള്‍....


അന്വേഷിക്കുകയായിരുന്നു. എങ്ങോട്ടാണ് വഴി? മുന്നില്‍   നിഴലുകളായിരുന്നു . നീളുന്ന നിഴലുകള്‍ .
വാഴത്തോട്ടങ്ങളിലും   കവുങ്ങിന്‍ തോപ്പുകളിലും വയല്‍ വരമ്പുകളിലും  തളര്‍ന്നു വീഴുന്ന നിഴലുകള്‍ .
പടര്‍ന്നു കയരുന്ന പച്ചപ്പുല്ലുകള്‍.....

ഇനി  എവിടെയാണ്. തിരയുക?എവിടെ നിന്നാണ് ഒരിത്തിരി ആശ്വാസം ,വിശ്വാസം നേടുക?

ഓര്‍മ്മകളില്‍ ഒരു മുഖം തെളിയുന്നു. ചിറികോട്ടി വേദാന്തം പറയുന്ന ഇംഗ്ലീഷ് അധ്യാപകന്‍ .

"ആഫ്ടര്‍ ആള്‍ വി ആര്‍ എ ബിറ്റ് ഓഫ് പ്രോടോപ്ലാസം !"

അതൊരു അര്‍ദ്ധസത്യമായിരുന്നു .
.
അര്‍ദ്ധസത്യത്തില്‍നിന്നും ആത്മസത്യത്തിലക്കുള്ള വഴിദൂരം ഒരു വിസ്മയമായി .
കരിയിലപോലെ അലഞ്ഞു ..ഒടുവില്‍ -

കാവിയുടുത്ത ഒരു സന്ധ്യയില്‍ ഭക്തി -മുക്തി എന്നീ അടുത്തടുത്ത വീടുക്കള്‍ക്ക് മുന്നില്‍ 
 ചെറുപ്പക്കാരന്‍ പകച്ചുനിന്നു .

പിന്നെ ഒരു ഉള്‍വിളിയാല്‍  എന്നപോലെ ,നേരിയ വെളിച്ചം തിരി നീട്ടുന്ന വീടുകളില്‍ ഒന്നിലേക്ക് 
അയാള്‍ കടന്നുചെന്നു.

അകത്തു ചാര് കസേരയില്‍ ഗുരു കാത്തിരുന്നു.      

"എന്താണ് നിന്‍റെ വേദന?പറയു.....'

വിങ്ങിനിന്ന  മനസ്സിലെ  ദുഃഖങ്ങള്‍ ഗദ്ഗദങ്ങളായി 


പന്തലിച്ച മുത്തന്‍ മാവിഞ്ചുവട്ടില്‍ പൊട്ടന്‍ വെള്ളം വീണു  വീര്പ്പുമുട്ടുന്ന കറുകനാമ്പുകള്‍ ...  

ഉള്ളറകളിലേക്ക് അരിച്ചിറങ്ങുന്ന പൊട്ടന്‍ വെള്ളം കുടിച്ചു വിങ്ങുമ്പോഴും ഇലപ്പരപ്പിന്നിടയിലൂടെ 


വീണുകിട്ടിയ ഇത്തിരിവെട്ടം കൂപ്പി സൂര്യഗയത്രികള്‍ തികക്കാന്‍ കൊതിച്ച ഇളം കൂമ്പുകള്‍...  


എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട് ഗുരു മൊഴിഞ്ഞു ;

"നിന്‍റെ അസ്ഥികളില്‍  മയൂ രമിട്ടുതരുന്നു . നീ ജയിച്ചുവരും..."

മനസ്സിലെ പീലിത്തുണ്ടുറഞ്ഞു.....

ചോള വയലുകള്‍ക്കപ്പുറം  രുദ്രാക്ഷം പൂക്കുന്ന മലയില്‍ പാലഭിഷേകം -

മന്ത്രതീര്‍തഥക്കരയില്‍ ഇ ന്ത്രിയശുദ്ധി നേടി ബോധത്തിന്റെ പീലിമുടി ചൂടുന്ന സാധകന്‍ ..! 

നാമത്തിരികള്‍   തിളങ്ങുന്നു ..


"സൂക്ഷ്മത തേടി അലയുന്ന മനസ്സിന്റെ വികാസവും അതില്‍ തെളിയുന്ന അഖണ്ഡമായ 


ബോധാവുമാല്ലാതെ മറ്റെന്താണ്   ഈശ്വരന്‍? "


ഗുരുവചനത്തിന്റെ ദീപ്തി :
  
"വേദം ഭാതിവരെയെയു ളളു .മനസ്സിന്റെ അപ്പുറത്തേക്ക് കടക്കുന്നില്ല .ബോധം അനാദിയാണ് "

മൌനത്തിന്റെ മലമുടിയില്‍ പിന്നെ നിര്‍വേദം..

പരിശുദ്ധിയാണ് ശക്തി .ശോധി നേടിയാണ്‌ ബോധി .

അനന്തതകണ്ടു  തിരിച്ചിറങ്ങി ലോകസംഗ്രഹം ചെയ്യുന്ന യോഗചര്യ. 

യാത്ര തുടരേണ്ടതുണ്ട് .

പാല്ക്കാവടി പിരിയാതെ നോക്കണം -
.
 ശരവണം താണ്ടി ചൂരലെടുക്കുന്ന യോഗതത്വം!


.ജ്ഞാനത്തിന്റെ അഗ്നിമുഖം....

-താരകബ്രഹ്മം !

യാത്ര തുടരട്ടെ...


ബ്രഹ്മവിചാരമാണ് ഈ യാത്ര .


ത്രിപുടിമുറിഞ്ഞു  അകത്തും പുറത്തുമുള്ള ആദിത്യന്മാര്‍ ഏകീഭവിക്കുന്നതുവരെ ,


ബ്രഹ്മാനുഭൂതി  ലഭ്യമാവുന്നതുവരെയാകണം ഈ യാത്ര ....
  
മനനമാണ് മാര്‍ഗം ;സ്വരൂപജ്ഞാനമാകുന്നു ലക്‌ഷ്യം.

 പൂര്‍വസൂരികളും സുക്രുതികളായ  പിതൃക്കളും നടന്നുപോയ 


വഴികളിലൂടെ  ഗുരുദീപ്തിയില്‍ ഒരു യാത്ര! 


കടവല്ലൂര്‍ കടന്നിരുന്ന കാരണവന്മാര്‍ .മന്ത്രതന്ത്രങ്ങളും ജ്യോതിഷവും വശഗതരയവര്‍ .


അനുഗ്രഹം ചൊരിഞ്ഞു ദേശക്കാവിലെ ഭഗവതിയും കോട്ടയിലെ വേട്ടക്കരനും-

വെള്ളിലക്കാടുകളില്‍ മുഖമൊളിപ്പിച്ച തേവാരക്കിണര്‍.

താഴ്വരയുടെ രക്ഷകനായി  തലയുയര്‍ത്തി  നില്‍ക്കുന്ന തുരുത്തമല . 

തുരുത്തമലക്കുതാഴെ പട്ടുടുത്ത ഭഗവതിക്കാവ് !

വവനദുര്‍ഗ്ഗയുടെ വെളിപാടുകള്‍ വിളിച്ചോതുന്ന മുളംകൂട്ടങ്ങള്‍.

കോലം കെട്ടിയാടുന്ന ഇലച്ചാര്‍ത്തുകള്‍ ..

കാവിനെ വലം വെക്കുന്ന മഞ്ഞപ്പുഴ -

 ഭഗവതിക്കാവിനും കാട്ടുവള്ളികള്‍ കെട്ടുപിണഞ്ഞ മഞ്ഞപ്പുഴയ്ക്കുമിടയില്‍ ഇല്ലം .

അകലക്കൊമ്പുകള്‍  നോക്കി കുതിച്ച കൌമാരത്തിന്റെ മേച്ചില്‍ പറമ്പുകള്‍ 

വൃശ്ചികകാറ്റില്‍ ഇലകള്‍ മുഴുവന്‍ പിന്നി വിതുമ്പിനില്‍ക്കുന്ന വാഴത്തോട്ടം .

വെള്ളികെട്ടിയ വടികള്‍  ഊന്നി കടന്നുപോയ കാലത്തിന്‍റെ  കാലൊച്ചകള്‍ ..

അനന്ത ജന്മങ്ങളുടെ നിഴല്‍പ്പാടുകള്‍ .

പണ്ട്‌ -

ഒരു തൈമാസത്തില്‍ വയല്‍ വരമ്പിലൂടെ കാവടിചൂടി നീങ്ങിയ വൃദ്ധന്റെ പിറകെ 

പട്ടു കോണകവുമുടുത്ത് ഒരുണ്ണി ഓടി നടന്നു.

"ഒരു മയില്‍പ്പീലി തര്വോ ? "

മുദ്രയണിഞ്ഞ ചുണ്ടുകളില്‍ മൌനം ചൂടി തിരിഞ്ഞു നോക്കാതെ വൃദ്ധന്‍ നടന്നകന്നു .

ഇളം ചുണ്ടുകള്‍ വിതുമ്പി.

വ്രതം മുടങ്ങിയ വൃദ്ധന്‍ പിന്നീട് വാചാലതയുടെ വികൃത മുദ്രയണിഞ്ഞ് 

ഊടു വഴികളിലൂടെ അലഞ്ഞുനടന്നു 
.
ശ്രീകോവിലിന്നു പുറത്ത്‌ വാടിയ തുളസിമാല കാണ്‍കെ ഓര്‍ത്തു ;

- നിര്‍മ്മല്യമെങ്കിലും ,ദേവന് നിവേദിച്ചതല്ലേ !

വികല്‍പങ്ങളില്‍ ഉഴലുമ്പോള്‍ മുന്നില്‍ തകനിറമാര്‍ന്ന പ്രകാശവീഥി .

ഉരുകിയൊലിച്ച്‌  പ്രകാശധാരയിലൂടെഒഴുകാന്‍ തുടങ്ങുന്ന മനസ്സ് ...

- ധര്‍മ്മമേഘസമാധി !

ഇനിയുമെത്രകാതം.. ?    

   


      .